പോസ്റ്റുകള്‍

പ്രകൃതിയും ഞാനും

പുലർകാല വേളയിങ്ങെത്തീ, ഇന്ന് നീയോ ഉണരുന്നു മൂകമായി... എന്തേ നിനക്കെന്നു ചോദിക്കുവാൻ, ആരുമില്ലെന്ന സത്യവും നീയങ്ങറിയുന്നു... നീ ചിരിക്കുമ്പോഴും ഞാൻ അറിഞ്ഞീലിത്രനാൾ, നിന്നിലെ പുഞ്ചിരിയെന്റെയെന്ന്.... നീ കരഞ്ഞപ്പോഴും ഞാനറിഞ്ഞില്ലല്ലോ, നിന്റെയാ കണ്ണുനീരെന്റെയെന്ന്... നീയെന്ന സ്നേഹത്തിൻ ആഴം അറിഞ്ഞീടാൻ, നീ തന്നെ മഴയായി പെയ്തങ്ങിറങ്ങുന്നു.... നീയെന്ന രാഗത്തിൽ മുഴുകീടുവാൻ ഞാൻ, കാതോർക്കുന്നു നിന്റെയാ ഈരടികൾ... ഇനിയെങ്കിലും തിരിച്ചങ്ങറിയണം, ഈ ലോക മാനവർ നിന്നെ... നീ തന്നെ ഈശ്വരി, നീ തന്നെ വിശ്വവും.... നീയില്ലയെങ്കിൽ ഇനി ഞാനില്ലയെന്നും, അറിയേണം ആത്മബന്ധുക്കൾ നമ്മളന്യോന്യം.....

റാണിപുരം

വാനിലൊളം ഉയരത്തു നിൽക്കുന്നു, പച്ചപുതച്ച് പ്രകൃതിയിന്നിവിടെ.... കണ്ണുകൾക്കാനന്തമേകുന്ന കാഴ്ചയും, കാതിനും ഇമ്പമേകുന്ന കാറ്റും... കോടമഞ്ഞിന്റെ സൗന്ദര്യ വിസ്മയം, അതിൽ പൊഴിഞ്ഞങ്ങിറങ്ങുന്ന സൂര്യരശ്മികൾ.... നിന്നെ കൺകുളിക്കെ കാണുവാനായി, ഞാനൊരു നാൾ വന്നെത്തിടും.... മഹാറാണിയായി നീ വാഴുന്ന ദേശത്തിൽ, പ്രകൃ‌തീ നിന്നുടെ റാണിപുരം തന്നിലായ്.....

ഹൃദ്യമീ മൊഴി

പ്രതീക്ഷയുടെ കിരണം തൊട്ടുണർത്തുന്ന  നിന്റെയീ മൊഴികൾ കാതോർക്കുമ്പോൾ, വളരെ മനോഹരം ആണെന്ന് തോന്നും ഈ ലോകം. നിന്റെ ശബ്ദം ആയിരംമടങ്ങ് ശുഭചിന്തകൾ എന്നിൽ നിറക്കുമ്പോൾ നിന്റെ സൗഹൃദം ഒരു അനുഗ്രഹവർഷം തന്നെ എന്റെകണ്ണന്റെ. കരുതലും കരുണയും നിറഞ്ഞു തുളുമ്പുന്ന സ്വരം. നീ പറയുന്ന ഓരോ വാക്കിലും പ്രതിധ്വനിക്കുന്നത് സൗഹൃദത്തിന്റെ ഇമ്പമാണ്, അതെത്ര കേട്ടാലും മതിവരുകയും ഇല്ല. വരും ജന്മനങ്ങളും ഈ സൗഹൃദം ഇങ്ങനെ തന്നെ നിലനിൽക്കാൻ കണ്ണന്റെ അനുഗ്രഹം ഉടനീളം ഉണ്ടാകണം എന്നൊരഭിലാഷം.. മധുരമീ മൊഴിയെന്നും, ഇമ്പമേറിടും കേട്ടങ്ങിരിക്കുമ്പോൾ... ഏറെ ഹൃദ്യമാണെൻ, കണ്ണനെപോലെ.... വീണ്ടും കേൾക്കാൻ, കാതോർത്തിരിക്കാം... ഇനിയെന്നും, സൗഹൃദമേ നിന്നെ....

കണ്ണനുണ്ണി

വിളക്കുവയ്ക്കും കണ്ണനുവേണ്ടി, എന്നുമീ തൃക്കോവിലിൽ.... നേദിക്കാം നിനക്കായ്, തൃക്കൈ വെണ്ണയിന്നെൻ മാനസ്സേ... തുളസി മാല ചാർത്തിടാം ഞാൻ, നീവരുന്ന നാളതിൽ... വിളികേൾക്കുവാൻ ഇനിയും, വൈകിടല്ലേയെൻ കണ്ണനുണ്ണീ നീ... ഒന്ന് കാണുവാനോ ഏറെ നാളായി, കാത്തിരിപ്പൂ ഇവിടെ ഞാൻ....

ദേവൂട്ടി

ചെന്താമര വിടർന്നപോലെ, മിഴി അഴകുള്ളൊരു പെൺകൊടി നീ... വാലിട്ടു കണ്ണെഴുതാനോ വിളിക്കുന്നു, വാർമുകിൽ നിന്നെ... നിൻ കൂന്തൽ കണ്ടാലോ, കാർമേഘം ഓടിഒളിക്കും... എന്നിട്ടോ കാർകൂന്തൽ ചന്തം കൂട്ടാൻ, മഴവില്ലോ നിന്നരികെ വരും.... ചെഞ്ചുണ്ടിൽ വിടരും പുഞ്ചിരി, കണ്ടാലോ നിറയും മനവും... ആച്ചെറുചുണ്ട് ചുവപ്പിക്കാനോ, സാന്ധ്യ മേഘങ്ങളെത്തവേ ... കാതിലെ കുഞ്ഞിക്കമ്മൽ, കണ്ടാലോ എന്തൊരു ഭംഗി.... നിൻ കാതിനെ അണിയിക്കാനോ, കമ്മലായ് നക്ഷത്രങ്ങൾ.... കുഞ്ഞിളം കൈകളിൽ, കരിവളയോ കൂട്ടുണ്ടേ.... നിൻ കൈകളിൽ അണിയിക്കാൻ, അമ്പിളിയോ വളയായേ.... കുഞ്ഞിളം കാലിൽക്കിലുങ്ങും, പാദസരങ്ങൾ ഏറെയുണ്ടേ... എന്നാലും ചന്തം കൂട്ടാൻ, നിലാവോ തളയായേ... നിൻ മൊഴിയൊന്ന് കേട്ടെന്നാകിൽ, ഏവർക്കും സന്തോഷം... ആമൊഴിയെന്നും കേൾക്കാനായി, വരുമല്ലോ അമ്പാടിക്കണ്ണനും.... അച്ഛനും അമ്മയ്ക്കും നീ, ദേവാംശമുള്ളൊരു കുഞ്ഞ്... ഞങ്ങൾക്കോ നീയെന്നും, ദേവൂട്ടിയായി വന്നൂ....