വേനൽ മഴ

ആരോടും ഒരു വാക്കും മിണ്ടാതെ, ഒരു മുന്നറിയിപ്പും ഇല്ലാതെ മരണപ്പെട്ടുപോയ ഓരോ പുൽക്കൊടിയേയും മെല്ലെ തട്ടി ഉണർത്തുവാൻ വന്നതാവാം ഈ വേനൽ മഴ. എങ്ങനെ ആയാലും ഈ മീനവേനൽ മഴയ്ക്ക് പുതുജീവന്റ തുടിപ്പാണ്.

ചിലങ്ക കെട്ടി ആടുന്ന മയിൽ പക്ഷിയെ പോലെ ഈ വേനൽ മഴയിലും വിടരുന്ന വർണ്ണ വിസ്മയം തീർക്കുന്ന മഴവിൽ കൊടികൾ. പകൽ ചന്തം മാഞ്ഞു രാത്രിയുടെ യാമങ്ങൾ കടന്ന് ഈ മഴ തകർത്തു പെയ്യുന്നു. വേനൽ ചൂടിനെ ആർദ്രമാക്കി മെല്ലെ കുളിരായ് ഒടുവിൽ നിശീഥിനിയുടെ അടക്കിപ്പിടിച്ച തേങ്ങലായ് അവൾ മാറുന്നു.

എങ്ങോ മാഞ്ഞു പോകാൻ തിടുക്കം കൂട്ടിയ പ്രാണനെ മെല്ലെ ജീവശ്വാസം കൊടുത്ത് മെല്ലെ ഈ ഭൂമിയിലേക്ക് തന്നെ തിരികെ കൊണ്ടു വരുന്ന ഒരു മഹത്വപൂർണ്ണമായ കർമ്മം. എല്ലാത്തിനും ഒടുവിൽ നിലച്ചുപോകുന്ന മഴയുടെ ആർദ്രമായ തേങ്ങലിനും ഉണ്ടാകും ഒരു കദനത്തിന്റെ കയ്പ്പ്നീർ.

കണ്മഷി കൊണ്ടു വാലിട്ടെഴുതിയ കണ്ണുകൾ സങ്കടങ്ങൾ കൊണ്ടു നിറഞ്ഞൊഴുകുന്ന പോലെ, മീന വെയിലിൽ ഈ പ്രകൃതിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നു  നമ്മുടെ ഈ പുഴകളും തോടുകളും അരുവികളും ഒന്നും വറ്റി വരളാതിരിക്കാൻ. ഇനിയും ഈ ഭൂമി വെന്തു വെണ്ണീറാവാതിരിക്കാൻ. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ